കർത്താവിലെന്നും എന്റെ ആശ്രയം

കർത്താവിലെന്നും എന്റെ ആശ്രയം

കർത്തൃസേവയൊന്നേയെന്റെ ആഗ്രഹം

കഷ്ടമോ നഷ്ടമോ എന്തു വന്നിടിലും

കർത്താവിൻ പാദം ചേർന്നു ചൊല്ലും ഞാൻ

 

ആർത്തുപാടി ഞാൻ ആനന്ദത്തോടെ

കീർത്തനം ചെയ്തെന്നും വാഴ്ത്തുമേശുവെ

ഇത്രനൽ രക്ഷകൻ വേറെയില്ലൂഴിയിൽ

ഹല്ലേലുയ്യാ പാടും ഞാൻ

 

തൻ സ്വന്തജീവൻ തന്ന രക്ഷകൻ

തള്ളുകില്ലയേതു ദുഃഖനാളിലും

തൻതിരു കൈകളാൽ താങ്ങി നടത്തിടും

തൻ സ്നേഹം ചൊൽവാൻ പോരാ വാക്കുകൾ

 

വിശ്വാസത്താൽ ഞാൻ യാത്ര ചെയ്യുമെൻ

വീട്ടിലെത്തുവോളം ക്രൂശിൻ പാതയിൽ

വൻതിരപോലോരോ ക്ലേശങ്ങൾ വന്നാലും

വല്ലഭൻ ചൊല്ലിൽ എല്ലാം മാറിടും

 

എൻ സ്വന്തബന്ധു മിത്രരേവരും

എന്നെ കൈവിട്ടാലും ഖേദമെന്തിനാം?

കൈവിടില്ലെന്ന തൻ വാഗ്ദത്തമുണ്ടതിൽ

ആശ്രയിച്ചെന്നും ആശ്വസിക്കും ഞാൻ

 

വിശ്വാസം കാത്തു ഓട്ടം ഓടിയെൻ

ആയുസ്സെല്ലാം നല്ലപോർ നടത്തും ഞാൻ

പിന്നെയെൻ യേശുവിൻ പാദമണഞ്ഞു ഞാൻ

എന്നാളും സ്തോത്രഗീതം പാടിടും.