സ്വാന്തഗുണമിയന്ന കാന്തിമയനേ

സ്വാന്തഗുണമിയന്ന കാന്തിമയനേ! മമ

ബന്ധനമെന്നു തീരുമോ? മണവറയിൽ

എന്നു ഞാൻ വന്നുചേരുമോ?

 

ദുഷ്ടാളരാകമാനം പട്ടാളമെന്നപോലെ

കൂട്ടം കൂടീടുന്നീശനേ! എനിക്കെതിരെ

വട്ടം കൂടുന്നു ദേവനേ!

 

പാതിരാവിൻ ശിവകൾ കൂകും വിധത്തിൽ

വെറും ദോഷമുരയ്ക്കും ജാതിയെ ശാസിക്ക

വേദമുരയ്ക്കും നീതിയെ ദിവ്യ

 

ആരുമില്ലെനിക്കൊരു ധീരസഹായം മമ

ചാരേ വന്നീടിൽ ദൈവമേ!

എനിക്കനിശം നേരെ കൈവരും ഭവ്യമെ

 

തള്ള മറക്കിൽ ചെറുപിള്ളയ്ക്കെന്തൊരുഗതി

തള്ളയാം യേശുദേവനേ! സഹായമറ്റ

പിള്ളയാമെന്നെ കാക്കണേ!

 

ഏറ്റം കടുത്ത കാറ്റും ഊറ്റം പെരുത്തമല

ക്കൂറ്റമേലൽപമേശുമോ

ഇതുപോലെന്നെയാക്കുവാനൊന്നു പേശുമോ

 

കണ്ണു പൊടിഞ്ഞവന്നു കണ്ണാടിയെന്തിന്നാത്മ

കണ്ണേ! ഞാൻ നിന്നെ വെടികിൽ

എനിക്കുവേറെ സന്തോഷമെന്തിന്നുലകിൽ

 

നിന്നെപ്പിരിഞ്ഞിരിപ്പാനെ-

ന്നാലസാധ്യമല്ലോ

നിന്ദ്യമാം ദേഹം നില്ക്കുമോ?

ജീവൻ പിരിഞ്ഞാൽ ഒന്നു ചലിക്കാൻ ശക്തമോ?

 

നിമ്നമാം സരസ്സിങ്കൽ നിൽക്കുന്ന പത്മം കര

തന്നിൽ പതിച്ചപോലവേ നിന്നെപ്പിരിഞ്ഞാൽ

ദാസൻ നശിച്ചുപോകുമേ.