വാനലോകത്തെഴുന്നള്ളിനാൻ ശ്രീയേശുനാഥൻ

വാനലോകത്തെഴുന്നള്ളിനാൻ ശ്രീയേശുനാഥൻ

വാനലോകത്തെഴുന്നള്ളിനാൻ

വാനലോകത്തെഴുന്നള്ളിനാ

നൊലിവുമലയിൽ നിന്നാനനമുയർത്തി

ശിഷ്യർ വാനിൽ നോക്കി നിന്നിടവേ

 

വിണ്ണുലകത്തിൽ നിന്നിറങ്ങി മനുജാതനായി

വന്നു മാ ഗുരുവായ് വിളങ്ങി

ചൊന്നു ശിഷ്യരോടുപദേശം നന്മ ചെയ്തു

നടന്നറിയിച്ചു സുവിശേഷം

മന്നിടത്തുള്ളോർക്കു ചോര ചിന്തി

മരിച്ചു മരണം വെന്നുയിർത്തു

നാൽപ്പതാം നാളിന്നിലംവിട്ടു ജയമായ്

 

മൽക്കിസദേക്കിന്റെ ക്രമത്തിൽ പുരോഹിത വേലയ്ക്കു

തന്റെ സ്വന്തരക്തത്തെ തൃക്കരത്തങ്കത്തളികയി-

ലേന്തിയതിങ്കൽ

മുക്കിയവിരലുള്ളവനായിക്കുല പാപമൊക്കെയ്ക്കും

തക്ക പരിഹാരം ചെയ്‌വാൻ സ്വർഗ്ഗമാം വിശുദ്ധസ്ഥലം

നോക്കി മഹാ പുരോഹിതൻ

 

തന്നിൽ വിശ്വസിക്കുന്നോർക്കായിട്ടഴി

വില്ലാത്ത മന്ദിരമൊരുക്കുവാനായി

എന്നുമവരോടിരിപ്പാനായ് സത്യാത്മാവേ

പകർന്നവർക്കു കൊടുപ്പാനായി

ഉന്നതൻ വലഭാഗത്തിരുന്നു പക്ഷവാദം

ചെയ്തു തന്നുടയോർക്കു മോചനം തന്നു രക്ഷിപ്പാനായി

 

സേനയിൽ കർത്തൻ പരിശുദ്ധൻ എന്നു

സ്വർഗ്ഗീയ സേനകൾ സ്തുതിച്ചു പാടവേ

വാനമാർന്ന ശിഷ്യർ മുഖത്തിൽ തിരു

ക്കടാക്ഷം വീണുവിടർന്നു വിളങ്ങവേ

വാനവർ സാക്ഷിനിൽക്കവേ മാനവർ പാപം നീങ്ങവേ

കാണികൾ കാഴ്ചയിൽനിന്നും വാനമേഘത്തിൽ മറഞ്ഞു

 

ഉന്നതദേവ മഹിമയും വിലയേറിയ രത്നകാന്തിക്കൊത്ത കതിരും

മിന്നിയ കണ്ണാടിപോലുള്ള തങ്ക വീഥിയും

എന്നുമഴിയാത്ത പണിയും എന്നുമാനന്ദവുമുള്ള

പൊന്നെരുശലേമും കൊണ്ടുവന്നു മോദത്തോടു സീയോൻ

നന്ദിനിയെ ചേർത്തുകൊൾവാൻ.