മന്നവനാം മശിഹായെ

മന്നവനാം മശിഹായെ കാണാഞ്ഞിട്ടെന്റെ

കണ്ണുകളും പാരമിതാ തളരുന്നു

 

ഭൂതലത്തെ സുവിശേഷനാദത്താൽ മോദ

പൂരിതമാക്കിടേണ്ടവർ നിലതെറ്റി

ഘോര രണസന്നദ്ധരായിടുന്നു ചിത്തിൽ

ഓരുവതുപോലുമാകാ ഗുണസിന്ധോ!

 

ലോകനന്മയുളവാക്കും ശാസ്ത്രത്തെയിപ്പോൾ

ലോകനശീകരണത്തിൻ യന്ത്രങ്ങൾ

ആകൃതിപ്പെടുത്തുവാനായ് സർവ്വേശാ! പാപ

പൂരിതന്മാർ തുനിയുന്നുപാർത്തായോ?

 

യുദ്ധസന്നദ്ധരായയ്യോ! ക്രിസ്ത്യന്മാർഘോര

യുദ്ധമതിനിറങ്ങുന്നു ദയനീയം,

ബോംബുകളും ടാങ്കുകളുംഭുവനത്തെ തീരെ

ചാമ്പലാക്കിക്കളയുന്നുപാർത്തോയോ?

 

ലോകനാഥാ! നിന്റെ ദിവ്യകാരുണ്യ നേത്രം

ശോകസമുദ്വിഗ്നരായ ഞങ്ങൾ മേൽ

നീ തിരിച്ചു ഭയങ്കര ബാധകളെ ഭൂവിൻ

മീതിൽനിന്നു നീക്കുക നീ വേഗത്തിൽ

 

യാതൊരു നിമിഷവും നീ കളയാതെ മേഘ

വാഹനത്തിലെഴുന്നള്ളി വിരവോടെ

താവകമാം ചിറകടി തന്നിൽ നീ കാത്തു

പാലനമരുൾവാൻ ഭൂവിൽ വന്നാലും

 

യുദ്ധഭേരി നിനാദമല്ലടിയങ്ങൾക്കിനി

യുത്തമമാം തിരുനാമ മധുരത്താൽ

ചിത്തമതു കുളിർത്തിടാൻ അരുളേണം

സാത്താനിദ്ധരയെ പിളർക്കുമിത്തരുണത്തിൽ

 

അഗ്നിചൂർണ്ണമതിൻ ഗന്ധം ഗഗനത്തിൽ നിന്നു

നിഷ്ക്രമിച്ചു പുഷ്പഗന്ധമതു നല്കും

കുന്ദകുസുമാദികളാൽ ചർച്ചിതവായു

മണ്ഡലമരുൾക ഞങ്ങൾക്കഖിലേശാ!